തിരുവനന്തപുരം: തെക്കുപടിഞ്ഞാറൻ കാലവർഷം പെയ്തു തുടങ്ങി രണ്ടു മാസമാകുന്പോഴും മഴക്കുറവിൽ വലഞ്ഞ് കേരളം.
ജൂണ്‍ ഒന്നു മുതൽ ഇന്നലെ വരെ സംസ്ഥാനത്ത് 34 ശതമാനം മഴക്കുറവ് രേഖപ്പെടുത്തിയതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
കർക്കടകം തുടങ്ങിയിട്ടും കാലവർഷം കാണാമറയത്ത് തുടരുകയാണ്. മഴക്കുറവ് രൂക്ഷമായതോടെ കാർഷിക മേഖല പ്രതിസന്ധിയിലാണ്. ഓണക്കാല വിളവെടുപ്പ് ലക്ഷ്യമിട്ടുള്ള കാർഷിക വിളകളെയെല്ലാം മഴക്കുറവ് സാരമായി ബാധിച്ചു. ഇതോടെ ഈ ഓണക്കാലത്ത് വിപണയിൽ വിലക്കയറ്റം രൂക്ഷമാകാനുള്ള സാധ്യതയുമേറി.
സംസ്ഥാനത്തിന്റെ പല പ്രദേശങ്ങളിലും കുടിവെള്ള ക്ഷാമവും രൂക്ഷമായി തുടരുകയാണ്. വേനൽ കടുത്തതോടെ വറ്റിവരണ്ട പല ജല സ്രോതസുകളിലും ജലനിരപ്പ് ഇനിയും മതിയായ അളവിൽ ഉയർന്നിട്ടില്ല. അണക്കെട്ടുകളിലേക്കുള്ള നീരൊഴുക്ക് കുറഞ്ഞതോടെ വൈദ്യുതി ഉത്പാദന മേഖലയും പ്രതിസന്ധിയിലായിരിക്കുകയാണ്.